ടിപ്പര്‍ ലോറികള്‍ക്ക് വേഗപരിധി കൂട്ടി
ടിപ്പർ ലോറികള്‍, സ്റ്റേജ് കാരിയറുകള്‍ തുടങ്ങിയ ഭാരവാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി ഗതാഗത വകുപ്പ് വർദ്ധിപ്പിച്ചു.മുൻപ് ഇത് 60 കിലോമീറ്ററായിരുന്നു.
ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഈ ഉയർന്ന വേഗപരിധി പ്രാബല്യത്തില്‍ വരും. എന്നാല്‍ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂള്‍ സമയങ്ങളിലെ ഗതാഗത നിയന്ത്രണങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
രാവിലെയും വൈകുന്നേരവും സ്കൂള്‍ വിദ്യാർത്ഥികള്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ ടിപ്പർ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള ഓരോ മണിക്കൂർ ഗതാഗത നിരോധനം തുടരും. വേഗപരിധി വർദ്ധിപ്പിച്ചെങ്കിലും അപകടസാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ പൊലീസിന് അധികാരമുണ്ടാകുമെന്നും ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
