കേരളം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ക്ക് കള്ള് വിറ്റ ജീവനക്കാരൻ അറസ്റ്റില്‍

മലപ്പുറം.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ക്ക് കള്ള് വിറ്റ സംഭവത്തില്‍ ഷാപ്പ് ജീവനക്കാരൻ അറസ്റ്റില്‍.ചങ്ങരംകുളം കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ തൃശൂർ കടവല്ലൂർ സ്വദേശി സജീവിനെയാണ് (60) പോലീസ് പിടികൂടിയത്. വിദ്യാർത്ഥികള്‍ക്ക് മദ്യം നല്‍കിയതിനെ തുടർന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ലഹരിവിരുദ്ധ സ്പെഷ്യല്‍ ഡ്രൈവായ ‘ഓപ്പറേഷൻ തുഫാൻ’ പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തറിയുന്നത്. കോക്കൂർ മേഖലയില്‍ വെച്ച്‌ മദ്യപിച്ച നിലയില്‍ ഒൻപതോളം വിദ്യാർത്ഥികളെ പോലീസ് സംഘം കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തൊട്ടടുത്തുള്ള കള്ളുഷാപ്പില്‍ നിന്ന് ഇവർ സ്ഥിരമായി കള്ള് വാങ്ങി കുടിക്കാറുണ്ടെന്ന വിവരം ലഭിച്ചത്.

വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷാപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നല്‍കാൻ അവസരമൊരുക്കിയ ഷാപ്പ് ഉടമയ്ക്കെതിരെയും കർശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികളെ മദ്യപിച്ച നിലയില്‍ പിടികൂടിയ സാഹചര്യം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.