ബ്രിട്ടനിൽ അടുത്താഴ്ച മുതല്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുമെന്ന് സര്‍ക്കാര്‍.

ലണ്ടൻ: ബ്രിട്ടനിൽ അടുത്താഴ്ച മുതല്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുമെന്ന് സര്‍ക്കാര്‍. പൊതുജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറി. ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്ന് ഉന്നത സമിതി തീരുമാനിക്കും. ഫൈസര്‍- ബയോഎന്‍ടെക് വാക്‌സിന്‍ പൂര്‍ണതോതില്‍ ബ്രിട്ടണ്‍ അനുമതി നല്‍കി.

അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനി ജര്‍മ്മന്‍ കമ്ബനി ബയോ എന്‍ടെ‌ക്‌സിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വിവിധ പ്രായക്കാരില്‍ പരീക്ഷണം നടത്തിയെങ്കിലും ആരിലും ഇതുവരെ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കി.

വയോജനങ്ങള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുകയെന്നാണ് വിവരം. 40 മില്യണ്‍ ഡോസ് വാക്‌സിനാണ് രാജ്യം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 20 മില്യണ്‍ ആളുകള്‍ക്ക് നല്‍കാന്‍ ഇത് തികയും. ആദ്യം 10 മില്യണ്‍ ഡോസ് ആണ് തയാറാകുക. അടുത്ത ദിവസങ്ങളില്‍ 8 ലക്ഷം ഡോസ് വാക്‌സിന്‍ രാജ്യത്തെത്തും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ ‘ വാക്‌സിന്റെ പ്രതിരോധം അവസാനത്തില്‍ നമുക്ക് ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും അനുവദിക്കും.’