അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി

സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതും വിശപ്പുരഹിത ബാല്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി വിപുലീകരിക്കുന്നത്. ഇതിനായി 61.5 കോടി രൂപ നീക്കിവെയ്ക്കും. സംയോജിത ശിശുവികസനത്തിനായി 188 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. പട്ടികവര്‍ഗ വികസനത്തിന് 736 കോടി രൂപ നീക്കിവെച്ചതായും ബാലഗോപാല്‍ അറിയിച്ചു. 64,352 അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാരംഭ വിഹിതമായി നൂറ് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി.

നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു പദ്ധതികളില്‍ ഒന്നായ ലൈഫ് പദ്ധതി അനുസരിച്ച്‌ വരുന്ന സാമ്പത്തികവര്‍ഷം ഒരു ലക്ഷത്തിലധികം വീടുകള്‍ കൂടി പണിയാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി അറിയിച്ചു. വരുന്ന സാമ്പത്തികവര്‍ഷം 1,06,000 ഭവനങ്ങള്‍ നിര്‍മ്മിക്കും. 2950 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നതായും ബാലഗോപാല്‍ അറിയിച്ചു.

നിലവില്‍ 2,76,425 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹഡ്കോയുടെ വായ്പ കൂടി പ്രയോജനപ്പെടുത്തി 1,06,000 ഭവനങ്ങള്‍ കൂടി നിര്‍മ്മിച്ച്‌ നല്‍കും. മികച്ച സൗകര്യങ്ങളുള്ള വീടുകളാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത്. 2950 ഫ്ലാറ്റുകള്‍ കൂടി നിര്‍മ്മിക്കും.പിഎംവൈ പദ്ധതിയുടെ വിഹിതമായി 327 കോടി രൂപ ലഭിക്കും. ഇത് ഉള്‍പ്പെടെ 1871.82 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ധനവിഹിതത്തിലൂടെയും വിവിധ ഉഭയകക്ഷി കരാറുകളിലൂടെയും തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ നീക്കിവെച്ചതായി ബാലഗോപാല്‍ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം പറഞ്ഞത്.

കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 16 കോടി രൂപ നീക്കിവെയ്ക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

വ്യവസായ നയത്തില്‍ കാതലമായ മാറ്റം പ്രഖ്യാപിച്ച്‌ ധനമന്ത്രി. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ഉറപ്പാക്കും. ഇതിനായി സംരഭക മൂലധനഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.