അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.കൊലയാളി സംഘാം​ഗമായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് (28) ആണ് പിടിയിലായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കണിയാപുരം സ്വദേശിയായ രഞ്ജിത്തിനെ വഞ്ചിയൂരിലെ ഭാര്യ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഓട്ടം വിളിച്ചപ്പോള്‍ പോയി എന്നാണ് രഞ്ജിത്തിന്റെ മൊഴി. സംഘത്തിലെ മറ്റ് പ്രതികളേയും തിരിച്ചറിഞ്ഞു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്.