അതിദരിദ്രരുടെ പട്ടികയില്‍ 64,006 കുടുംബങ്ങള്‍; ഇവര്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണത്തിലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതിദാരിദ്ര്യമുക്ത കേരളം’ എന്ന പദ്ധതിയാണ് ഇതിനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച്‌ നീക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠന സൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഭക്ഷണം ഉറപ്പാക്കല്‍, അശരണരുടെ പുനരധിവാസം, തൊഴില്‍ കാര്‍ഡ് ലഭ്യമാക്കല്‍ എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച്‌ നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ എന്നീ പഞ്ചായത്തുകളില്‍ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. ബൃഹത്തും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. ‌