അനധികൃതമായി നിര്‍മിച്ച്‌ വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു.

കണ്ണൂര്‍: അനധികൃതമായി നിര്‍മിച്ച്‌ വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെയ്ഡ് നടത്തിയത്.

കാസര്‍കോട് പ്രസ് ക്ലബ് ജങ്ക്ഷന്‍, തളിപ്പറമ്ബ് മാര്‍ക്കറ്റ് റോഡ്, കണ്ണൂര്‍ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളില്‍നിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളാണ് കണ്ടെത്തിയത്.

വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവ ഇതില്‍പ്പെടും. പാകിസ്താന്‍, തുര്‍ക്കി രാജ്യങ്ങളുടെ ലേബല്‍ കാണിക്കുന്ന ഉത്പന്നങ്ങളും വ്യാജമായി നിര്‍മിച്ച ലേബലും നിര്‍മാണ ലൈസന്‍സില്ലാത്ത ക്രീമുകളും പിടിച്ചവയിലുണ്ട്.

ഇവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ചീഫ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് സ്‌ക്വാഡ്) എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി.

ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) ഡോ. പി.ഫൈസല്‍, കണ്ണൂര്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍മാരായ ഇ.എന്‍.ബിജിന്‍, പി.എം.സന്തോഷ്, കാസര്‍കോട് ജില്ലാ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ വി.ബേബി എന്നിവര്‍ പങ്കെടുത്തു.