അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മുന്‍ മിസ്റ്റര്‍ വേള്‍ഡ് വിജയിക്കെതിരെ പരാതിയുമായി യുവതി

ചെന്നൈ: അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മുന്‍ മിസ്റ്റര്‍ വേള്‍ഡ് വിജയിക്കെതിരെ പരാതിയുമായി യുവതി.രണ്ട് തവണ മിസ്റ്റര്‍ വേള്‍ഡ് വിജയിയായ ആര്‍ മണികണ്ഠനെ(29)തിരെയാണ് യുവതി പരാതി നല്‍കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.നാലുതവണ മിസ്റ്റര്‍ തമിഴ്നാട് കിരീടവും ചെന്നൈ സ്വദേശിയായ മണികണ്ഠന്‍ നേടിയിട്ടുണ്ട്.

സെലിബ്രിറ്റികളുടെയടക്കം ഫിറ്റനസ് ട്രെയ്നര്‍ ആയ മണികണ്ഠന്‍ സ്വന്തമായി ജിം നടത്തുകയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ഒരുവര്‍ഷമായി ഇയാള്‍ ഒന്നിച്ചുതാമസിക്കുകയാണ്. ഇതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. മണികണ്ഠന്റെ ഫോണില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പമുള്ള വിഡിയോകള്‍ കണ്ടതിന് പിന്നാലെ ഇതേക്കുറിച്ച്‌ ചോദിക്കുകയായിരുന്നു യുവതി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഒടുലില്‍ ഇന്‍സ്റ്റ​ഗ്രാമിലൂടെ യുവതി സംഭവിച്ചകാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.