അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രി മരിച്ചു

മോസ്‌കോ: അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രി മരിച്ചു.അത്യാഹിതവകുപ്പു മന്ത്രി യെവ്‌ഗെനി സിനിചെവ് (55) ആണ് മരിച്ചത്. റഷ്യയിലെ നോറില്‍സ്‌ക് പട്ടണത്തിലാണ് സംഭവം.

ആര്‍ട്ടിക് പ്രദേശത്ത് വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ മലഞ്ചെരുവിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടെന്ന് ക്യാമറാമാന്‍ കാല്‍വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടയുള്ളവര്‍ക്ക് മനസ്സിലാകുന്നതിന് മുൻപ് തന്നെ സിനിചെവ് ക്യാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തിനിടയില്‍ യെവ്‌ഗെനി പാറയില്‍ ഇടിച്ച്‌ മരിക്കുകയായിരുന്നു.

സോവിയറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍ കെജിബി സുരക്ഷാ സര്‍വീസില്‍ അംഗമായിരുന്നു സിനിചേവ്. 2006 നും 2015 നും ഇടയില്‍ പുടിന്റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിരുന്നു. നിരവധി ഉന്നത സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കാലിനിന്‍ഗ്രാഡിന്റെ ആക്ടിംഗ് ഗവര്‍ണറായും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.

2018 മെയ് മാസത്തിലാണ് അദ്ദേഹം അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു യെവ്‌ഗെനി സിനിചെവ്