അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍റ് ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍റ് ചെയ്തു. പ്രദീപ്, അനിയപ്പൻ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പ്രദീപ് പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്. ആനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കും. ഇന്ന് ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരയോഗം ചേരും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി.കമ്മീഷണർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കും. 

കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമികള്‍ അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് പ്രതിഷേധിക്കുകയാണ്. നടപടി ഉണ്ടാവുംവരെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രതിഷേധക്കാരുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരി‍ഞ്ഞത്. ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണന് ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കൂടാതെ ആനയ്ക്ക് പാപ്പന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.