അരിവാള്‍ രോഗബാധിതര്‍ക്ക് കൈത്താങ്ങ്

കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ അരിവാള്‍ രോഗികള്‍ക്ക് ധനസഹായമായി നാല് കോടി അനുവദിച്ച് സര്‍ക്കാര്‍. സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരമാവധി രണ്ടു ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നടത്തിപ്പിനായി നാല് കോടി അനുവദിക്കണമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ 2022 സെപ്തംബര്‍ 20ന് കത്ത് നല്‍കിയിരുന്നു. നിലവില്‍ ഏകദേശം 729 കുടുംബങ്ങളിലായി 850 സിക്കിള്‍ സെല്‍ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്.

അരിവാള്‍ രോഗികള്‍ക്ക് സാന്ത്വനമെന്ന നിലയിലും അവര്‍ക്ക് അത്യാവശ്യ മരുന്നുകളും, പോഷകാഹാരങ്ങളും വാങ്ങുന്നതിനായി പ്രതിമാസം 2,500 രൂപ നിരക്കില്‍ ധനസഹായം നകുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. തുക അനുവിദക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പട്ടികവര്‍ഗ ഡയറക്ടര്‍ സുക്ഷ്മ പരിശോധനക്ക് സമര്‍പ്പിക്കണം എന്നാണ് ഉത്തരവ്.