ആദ്യത്തെ ശീതീകരിച്ച റെയിൽവെ ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു

രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത എ.സി ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെർമിനലിന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പുറത്തുവിട്ടു.

4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്.

സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക്ചെയ്യാനുള്ള സൗകര്യമുണ്ട്.

ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്. ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ. എസ്കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്.

ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്.