ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

ആലപ്പുഴ : ആലപ്പുഴ വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തില്‍ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് പിടിയിലായത്. കണ്ടാലറിയുന്ന 16 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ആര്‍എസ്‌എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്ബ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെ എസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.