ആറളം കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ഇത് വരെ കാണാത്ത ഒരിനം പക്ഷി ഉൾപ്പെടെ 176 പക്ഷികളെ കണ്ടെത്തി.

ആറളം കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവന്ന പക്ഷി സർവ്വേയിൽ ഇത് വരെ കാണാത്ത ഒരിനം പക്ഷി ഉൾപ്പെടെ 176 പക്ഷികളെ കണ്ടെത്തി. 55 ഓളം പക്ഷി നിരീക്ഷകരുടെ സഹായത്തോടെയാണ് സർവ്വേ പൂർത്തിയാക്കിയത്.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ എല്ലാ വർഷവും നടത്തിവരുന്ന പക്ഷി സർവ്വേയുടെ ഭാഗമായിട്ടാണ് ഇക്കുറിയും ഗവേഷകരുടെ സഹായത്തോടെ പക്ഷി സർവ്വേ പൂർത്തിയാക്കിയത്. മൂന്ന് ദിവസമായി രണ്ട് വന്യജീവി സങ്കേതങ്ങളിലായി 10 ഗ്രൂപ്പുകളിലായി നിരീക്ഷകരെ വിന്യസിച്ചാണ് ഒരേ സമയം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഇത് വരെ കണ്ടിട്ടില്ലാത്ത കഷണ്ടിത്തലയൻ കൊക്കിനെയാണ് പുതിയതായി കണ്ടെത്തിയത് മറ്റിനങ്ങളിലുള്ള 176 ഇനത്തെയും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിനകത്തും , പുറത്തും നിന്നുമായുള്ള 55 നിരീക്ഷകരാണ് സർവ്വേയിൽ പങ്കെടുത്തത്. എല്ലാവർഷവും വന്യജീവി സങ്കേതത്തിലെ പക്ഷികളും , ശലഭങ്ങളും , മറ്റ് മൃഗങ്ങളുടെയും സർവ്വേ നടത്തി ഡാറ്റാ ശേഖരണം നടത്തുന്നുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി സന്തോഷ് കുമാർ , അസി. വൈൽഡ് ലൈഫ് വാർഡൻ എൻ അനിൽകുമാർ , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ എന്നിവർ നേതൃത്വം നൽകി.