ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയുടെ സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാംപുകളിലും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കൊവിഡ് ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

‘പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല.

ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’. മുഖ്യമന്ത്രി അറിയിച്ചു.