ആർ.എസ്.എസ്സിനെതിരെയുള്ള പ്രചരണങ്ങളെ കേസെടുത്ത് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രം: ബഷീർ കണ്ണാടിപ്പറമ്പ്

കണ്ണൂർ: രാജ്യത്ത് ആർ.എസ്.എസ് നടത്തുന്ന അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ആർ.എസ്.എസ്സിനെതിരെയുള്ള പ്രചരണങ്ങളെ കേസെടുത്ത് ഒതുക്കാമെന്നത് ആഭ്യന്തരം കയ്യാളുന്ന പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എസ്.ഡി. പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. ആർ.എസ്.എ സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജില്ലയിൽ വ്യാപകമായി പോലീസ് കേസ് എടുത്തതിനെതിരെ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി “ഇടത് സർക്കാർ മതേതരമാവുക” എന്ന ബാനറിൽ കാൽടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യം എന്നത്‌ ഞങ്ങളുടെ അവകാശമാണ്. ആർ.എസ്.എസ് രാജ്യത്ത് നടത്തുന്ന കലാപങ്ങളെ കൃത്യമായി തുറന്നു കാട്ടും. വത്സൻ തില്ലങ്കേരി അടക്കമുള്ള ഫാഷിസ്റ്റ് നേതാക്കാൾ നടത്തുന്ന കലാപാഹ്വാനങ്ങളെ
സോഷ്യൽ മീഡിയ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രതിഷേധ പരിപാടി എസ് .ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശംസുദ്ദീൻ മൗലവി, ജില്ലാ ട്രഷറർ എ ഫൈസൽ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് പിസി ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.