ഇന്ന് റംസാൻ വ്രതാരംഭം; ഇനിയുള്ള നാളുകൾ പ്രാർത്ഥനാ നിർഭരം

ഇസ്ലാമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകളാണ് ഇനി.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും
വിശ്വാസികൾക്ക് ആഹ്ലാദമായി പുണ്യറംസാൻ പിറന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും.തിന്മയുടെ പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങൾ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെയാണ് വരവേറ്റത്…ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും.കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽമാത്രം മനസ്സ്പ്പിക്കും.

സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്ക് റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു.അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്.രാപകലില്ലാതെ ഖുർആൻ പാരയണവും,രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും.