ഇന്ന് ലോക ക്ഷയരോഗ ദിനം

ക്ഷയരോഗ നിവാരണം വേഗത്തില്‍ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗബാധ ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണെങ്കിലും ഇപ്പോഴും ഒരു വെല്ലുവിളിയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

‘അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിന സന്ദേശം. ക്ഷയരോഗ നിവാരണത്തില്‍ ഓരോ വ്യക്തിയുടെയും പങ്ക് പ്രാധാന്യമുള്ളതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും രോഗമുക്തിക്ക് അനിവാര്യമാണ്.