ഇബ്രാഹിംകുഞ്ഞിനെിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിക്കേസില്‍ പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇബ്രാഹിംകുഞ്ഞിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

എറണാകുളം ജില്ലയ്ക്ക് പുറത്തു പോകാനുള്ള അനുമതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചത് ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ജാമ്യം ലഭിച്ചതിനു ശേഷമുള്ള പൊതുപരിപാടികള്‍ ശ്രദ്ധിച്ചാല്‍ കോടതിയെ കബളിപ്പിച്ചോ എന്ന സംശയം ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരും ഇബ്രാഹിംകുഞ്ഞിന്റെ ഹരജിയെ എതിര്‍ത്തു.കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണ് ഇളവ് തേടുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിക്കുകയായിരുന്നു.

അർബുദ ബാധിതനായി ഇബ്രാഹിം കുഞ്ഞ് നടക്കാൻ പോലും സാധിക്കില്ലെന്ന് കാണിച്ചായിരുന്നു കോടതിയിൽ ജാമ്യം തേടിയത്. ഇക്കാര്യം അംഗീകരിച്ച കോടതി ജയിൽ വാസം ഒഴിവാക്കുകയായിരുന്നു. എന്നാൽ ജാമ്യം കിട്ടി മൂന്നാഴ്ചയ്ക്കിപ്പുറം ആശുപത്രി വിട്ടപ്പോഴാണ് അദ്ദേഹം കളമശ്ശേരിയിൽ മത്സരിക്കാൻ തയ്യാറാണെന്നും താൻ മാത്രമെ അവിടെ ജയിക്കൂ എന്നും ഇബ്രാഹിം കുഞ്ഞ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്