ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി

ഇസ്ലാമാബാദ്:പാകിസ്താനില്‍ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പ്രധാനമന്ത്രി പദം നഷ്ടമാകും. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.

ദേശീയ അസംബ്ലിക്ക് പുറത്ത് സൈന്യത്തിന്റെ മൂന്ന് നിര വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളും അടച്ചു. വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കന്മാരോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യം വിടുന്നത് തടയണമെന്നാണ് നിര്‍ദേശം. വിദേശ എംബസികളും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

കൊള്ളക്കാരുടെ തിരിച്ചുവരവെന്ന് മുന്‍മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റ്. വോട്ടെടുപ്പിന് മുന്‍പേ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഇതേ തുടർന്ന് മുൻ പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന് സ്പീക്കറുടെ പകരം ചുമതല നൽകി. അവിശ്വാസവോട്ടെടുപ്പ് നടത്താത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് നാടകീയ നീക്കം.