ഇരട്ട വോട്ട് വിവരങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

തിരുവന്തപുരം: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ വിവരങ്ങളുമായി യു.ഡി.എഫിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. www.operationtwins.com എന്ന വെബ്സെെറ്റ് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പ്രവ‌ര്‍ത്തനം ആരംഭിച്ചത്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ വിവരവും ഇതില്‍ ലഭ്യമാണെന്നാണ് കെ.പി.സി.സി വൃത്തങ്ങളുടെ അവകാശവാദം.

ഓരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച്‌ സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐ.ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

നിയോജകമണ്ഡലത്തിന്റെ നമ്പർ, ബൂത്ത് നമ്പർ, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ.ഡി നമ്ബര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐ.ഡി നമ്ബര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്തനിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐ.ഡി നമ്ബ‌ര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.

38,586 ഇരട്ട വോട്ടുകള്‍ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം യു.ഡി.എഫ് അംഗീകരിച്ചിരുന്നില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നത്. തങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെ.പി.സി.സി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.