ഇരുചക്രവാഹനത്തില്‍ നാല്‌ വയസ് വരെ ഉള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും നിര്‍ബന്ധം.

ഇരുചക്രവാഹനത്തില്‍ നാല് വയസ് വരെ ഉള്ള കുട്ടികള്‍ ഇനി മുതല്‍ സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും ധരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

ഇനി മുതല്‍ ഒന്‍പത് മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിമി സ്പീഡില്‍ കൂടാന്‍ പാടില്ല.

അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കാന്‍ ഇത് സഹായകമാണ്. നിലവില്‍ നിയമപ്രകാരം നാലുവയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണം. എന്നാല്‍ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ നടപ്പിലായി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉള്‍പ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച്‌ സേഫ്റ്റി ഹാര്‍നസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.