ഇവിഎം സൂക്ഷിപ്പ്; സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറ് മുതല്‍ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ട് വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായാണ് ഇവിഎം സൂക്ഷിക്കുക. 11 മണ്ഡലങ്ങള്‍ക്കുമായി രണ്ട് ചാര്‍ജ്് ഓഫീസറെയും ഓരോ കേന്ദ്രങ്ങളിലും എട്ട് വീതം സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയുമാണ് നിയമിച്ചത്.

പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളില്‍ തളിപ്പറമ്പ് ആര്‍ഡിഒ എ കെ രമേന്ദ്രന്‍ തലശ്ശേരി, കൂത്തുപറമ്പ, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കണ്ണൂര്‍ ലാന്റ് റവന്യു അപ്പലറ്റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ അനി എന്നിവരാണ് ചാര്‍ജ്് ഓഫീസര്‍മാര്‍.

തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് ), തളിപ്പറമ്പ് ടാഗോര്‍ വിദ്യാ നികേതന്‍ എച്ച്എസ്എസ് (ഇരിക്കൂര്‍), ചാല ചിന്മയ വിദ്യാലയം (കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി), ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ടെക്നോളജി (ധര്‍മ്മടം), തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് (തലശ്ശേരി), കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് (കൂത്തുപറമ്പ്്), ഇരിട്ടി എം ജി കോളേജ് (മട്ടന്നൂര്‍, പേരാവൂര്‍) എന്നിവിടങ്ങളിലാണ് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുക.