ഇസ്രായേലിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ

ഇടുക്കി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ-പലസ്തീൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സൗമ്യ കെയർ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്.

ഗാസ മുനമ്പ് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. ആക്രമണത്തിൽ സൗമ്യ ഉൾപ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്

ഏഴ് വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടു വർഷം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ഡീൻ കുര്യാക്കോസ് എംപിയുടെ സഹായത്തോടെ തങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും സൗമ്യയുടെ ഭർതൃസഹോദരനായ സജി അറിയിച്ചു. സൗമ്യ-സന്തോഷ് ദമ്പതികൾക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്.