എംഎൽഎ എംസി ഖമറുദ്ദീൻ രണ്ടാം പ്രതി

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംഎൽഎ എംസി ഖമറുദ്ദീൻ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് പ്രതികൾക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളത്.

എംഎൽഎ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.

അറുപതോളം സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തു. നിക്ഷേകർക്കുള്ള കരാർ ആണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്. മാസം തോറും ലാഭവിഹിതം നൽകാമെന്നും മുൻകൂർ ആവശ്യപ്പെട്ടാൽ പണം തിരികെ നൽകാമെന്നും കരാറിൽ പറയുന്നു. എന്നാൽ കരാറിൽ എഴുതിയ പ്രകാരം നടപടികളുണ്ടായിട്ടില്ല.

ഇതുപ്രകാരംവഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവർത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.