എം വി ജയരാജന്റെ ആരോഗ്യ നിലയിൽ പുരോഗതി

കണ്ണൂർ (പരിയാരം) : കോവിഡ്‌ ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന ശ്രീ എം വി ജയരാജന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസമുണ്ടായ നേരിയ പുരോഗതി തുടരുന്നതായി ഇന്ന് വൈകീട്ട്‌ നടന്ന മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി.

ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ്‌ കരുതുന്നതെന്നും എന്നാൽ കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി.

പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്തത്തിൽ ഓക്സിജന്റെ അളവ്‌ കുറഞ്ഞതിനാൽ സി -പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ അത്‌ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചാണ്‌ ചികിത്സ തുടരുന്നത്‌. സി-പാപ്പ്‌ മാറ്റാൻ സാധിക്കുന്നതോടെ അദേഹത്തെ കോവിഡ്‌ പരിശോധനയ്ക്ക്‌ വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.

തിരുവനന്തപുരത്ത്‌ നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ അനിൽ സത്യദാസ്‌, ഡോ. സന്തോഷ്‌ കുമാർ എസ്‌.എസ്‌ എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ശ്രീ ജയരാജനെ പരിശോധിക്കുകയുണ്ടായി. അവർക്കൂടി പങ്കെടുത്തായിരുന്നു ഇന്നുവൈകീട്ടും മെഡിക്കൽ ബോർഡ്‌ യോഗം നടന്നത്‌.

മുഖമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ, വ്യവസായ വകുപ്പ്‌ മന്ത്രി ശ്രീ ഇ.പി ജയരാജൻ, എം.എൽ.എമാരായ ശ്രീ ജെയിംസ്‌ മാത്യു, ശ്രീ ടി.വി രാജേഷ്‌ എന്നിവർ നേരിട്ടും ഫോണിലൂടേയും മെഡിക്കൽ സംഘവുമായി ചർച്ച ചെയ്ത്‌ ശ്രീ ജയരാജന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയുണ്ടായി.
തിരുവനന്തപുരത്ത്‌ നിന്നെത്തിയ പ്രത്യേക മെഡിക്കൽ സംഘം ഒരുദിവസം കൂടി പരിയാരത്ത്‌ തുടരുമെന്നും മെഡിക്കൽ ബോർഡ്‌ ചെയർമാനും മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാളുമായ ഡോ കെ എം കുര്യാക്കോസും മെഡിക്കൽ ബോർഡ്‌ കൺവീനറും ആശുപത്രി സൂപ്രണ്ടുമായ ഡോ കെ സുദീപും അറിയിച്ചു.