എല്‍എല്‍ബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സര്‍വകലാശാലാ സ്ക്വാഡ് പിടികൂടി

തിരുവനന്തപുരം:ലോ അക്കാദമി ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സര്‍വകലാശാലാ സ്ക്വാഡ് പിടികൂടി.സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടിച്ചത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങള്‍ സര്‍വകലാശാലയോ കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല.

പിടിയിലായ ലോ അക്കാദമി ലോ കോളജില്‍ ഈവനിങ് കോഴ്സ് വിദ്യാര്‍ഥിയായ ആദര്‍ശ് പൊലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്പെക്ടറാണ്. ഇയാളില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തു. പഠനാവശ്യത്തിനെന്ന പേരില്‍ രണ്ടു മാസമായി ഉദ്യോഗസ്ഥന്‍ അവധിയിലാണെന്ന് ട്രെയിനിങ് കോളജ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ സര്‍വകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നാണു സൂചന.

കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ കോളജ് അധികൃതര്‍ നിയോഗിച്ച ഇന്‍വിജിലേറ്റര്‍മാര്‍ നോക്കിനില്‍ക്കെയാണ് കോപ്പിയടി നടന്നത്. പരീക്ഷ ആരംഭിച്ച്‌ അര മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിവിധ ഹാളുകളില്‍ നിന്നാണു നാല് പേര്‍ പിടിയിലായത്. പബ്ലിക് ഇന്റര്‍നാഷനല്‍ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പരീക്ഷാര്‍ഥികളില്‍ നിന്നു ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്ത ശേഷം സത്യവാങ്മൂലവും എഴുതിവാങ്ങി. പിടിയിലായവരുടെ ഹിയറിങ് നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു