ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധം: സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ആറ് വയസ് നിര്‍ദ്ദേശം നടപ്പാക്കിയത്.

2020 ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാമത്തെ വയസില്‍ കെജി വിദ്യാഭ്യാസം. ആറ് വയസില്‍ ഒന്നാം ക്ലാസ്. പിന്നീട് ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഒരു സമ്ബ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്.

ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ കേരളത്തില്‍ അഞ്ചാം വയസില്‍ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് നടപ്പിലാക്കണമെന്ന് കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ കേരളത്തില്‍ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ – എയ്‌ഡഡ് സ്കൂളുകളിലും സിബിഎസ്‌ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്. അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവേശനം നടപടികള്‍ പല സ്കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആറ് വയസ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.