ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍


തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.

സംഭവദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്താണ് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടി മരിച്ചു.

പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോൻ കടന്നുകളയുകയായിരുന്നു. തുടർന്ന് മരിച്ച പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചകാര്യം ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പോലീസിൽ മൊഴി നൽകുകയും ചെയ്തു. കേസെടുത്ത നെയ്യാറ്റിൻകര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.