ഒരു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍

കൊച്ചി:വായ്പാവശ്യത്തിന് ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി ഒരു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് തൂങ്ങി മരിച്ചത്. മകളുടെ വിവാഹത്തിനും വീട് പുതുക്കി പണിയാനുമായി ബാങ്ക് വായ്പയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു സജീവന്‍.

ഒടുവില്‍ അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്തി പണം കണ്ടെത്താന്‍ ബാങ്കിലെത്തിയപ്പോഴായിരുന്നു വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് അറിയുന്നത്. നിലമായതിനാല്‍ വായ്പ ലഭിക്കില്ലെന്നും പുരയിടം ആണെങ്കിലേ വായ്പ ലഭിക്കൂയെന്നും ബാങ്ക് അറിയിച്ചു. ഇതോടെ ഭൂമി തരം മാറ്റാനായി ഒരു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സജീവന്‍ കയറിയിറങ്ങി.

ബുധനാഴ്ച ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ഇവിടെ എത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വലയ്ക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സജീവന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ഇപ്പോഴത്തെ ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് മരണത്തിന് കാരണം. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണെന്നും കുറിപ്പില്‍ പറയുന്നു. സജീവന്റെ മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം സംസ്‌കരിക്കും