ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം റുമാനിയയിലേക്ക് പുറപ്പെട്ടു.

ന്യൂഡൽഹി:യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം റുമാനിയയിലേക്ക് പുറപ്പെട്ടു.സി-17 വിമാനമാണ് റുമാനിയയിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ റുമാനിയയിലെത്തി.

അതിനിടെ, സുരക്ഷ കണക്കിലെടുത്ത് ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കണമെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുന്നതിന് ഓപ്പറേഷന്‍ ഗംഗ വിപുലീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വ്യോമ സേനയുടെ 17 വിമാനങ്ങളും ദൗത്യത്തില്‍ ചേരും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല മാധ്യമങ്ങളോട് പറഞ്ഞു.