കണ്ണൂരില്‍ വിദ്യാഭ്യാസ കോംപ്ലക്‌സ് നിര്‍മ്മിക്കും: മന്ത്രി ശിവന്‍കുട്ടി

ഈ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു വിദ്യാഭ്യാസ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ആര്‍ഡിഡി ഓഫീസ്, എസ്എസ്‌കെ, എസ്‌സിഇആര്‍ടി, ടെക്സ്റ്റ് ബുക്ക് ഡിപ്പോ എന്നിവ അടങ്ങിയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഒരുമിച്ച് കൊണ്ടുവരാനാണിതെന്ന് മന്ത്രി പറഞ്ഞു. പാരിസ്ഥിതിക സാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മ്മാണം നടത്തുക. ഇതിനായി എം എല്‍ എ ആസ്തിവികസന ഫണ്ടിന്റെയും കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പിന്റെയും സഹായങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പുതുതായി നിര്‍മ്മിച്ച സ്വീകരണ കൗണ്ടറിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മറ്റ് ഡിഡിഇ ഓഫീസുകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് കണ്ണൂര്‍ ഡി ഡി ഇ ഓഫീസ് ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. കൊവിഡ് കാല വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ നടപ്പാക്കിയതിനാലാണ്. സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണം ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഉണ്ടാകും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പരിഷ്‌കരിക്കരണം നടപ്പാക്കുക. മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍, പി വി പ്രദീപന്‍ (എഫ്എസ്ഇടിഒ), യു കെ ബാലചന്ദ്രന്‍ (സെറ്റോ), എം സുനില്‍കുമാര്‍ (അധ്യാപക സര്‍വ്വീസ് സംഘടനാ സമര സമിതി) എം ടി സുരേഷ്‌കുമാര്‍ (എഫ്ഇടിഒ), സ്റ്റാഫ് സെക്രട്ടറി സി വി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.