കണ്ണൂർ അർബൻ നിധി: മട്ടന്നൂരിൽ രണ്ട് കേസുകൾ കൂടി

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. എളമ്പാറ സ്വദേശി സുമേഷ്, കൊതേരി സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് പരാതി നൽകിയത്. സുമേഷ് 20 ലക്ഷം രൂപയും രാധാകൃഷ്ണൻ 15 ലക്ഷവുമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ജൂൺ ഏഴ് മുതൽ 12 തവണകളായാണ് അർബൻ നിധിയിൽ സുമേഷ് പണം നിക്ഷേപിച്ചത്. ഓഗസ്റ്റ് 23 മുതൽ ഒൻപതു തവണയായാണ് രാധാകൃഷ്ണൻ 15 ലക്ഷം രൂപ നിക്ഷേപിച്ചത്.

മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊതേരി സ്വദേശി ഗോവിന്ദന്റെ പരാതി പ്രകാരമാണ് ആദ്യം കേസെടുത്തത്. 15 ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്. മട്ടന്നൂർ ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.