കണ്ണൂർ ജില്ലയിലെ ടര്‍ഫുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം വരുത്തി ഉത്തരവായി.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിറ്റി പോലീസ് പരിധിയിലേയും മറ്റ് പ്രധാന പട്ടണങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍/ക്രികറ്റ് ടര്‍ഫുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം വരുത്തി ഉത്തരവായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രീ എസ് ചന്ദ്രശേഖര്‍ IAS ന്‍റെ ഉത്തരവ് പ്രകരമാണ് നടപടി. ജില്ലയിലെ പ്രധാന പട്ടണങ്ങളിലും സമീപ പ്രദേശങ്ങളിലും ഫുട്ബോൾ/ക്രിക്കറ്റ് ടർഫുകൾ രാത്രി വൈകിയും പ്രവർത്തിക്കുകയും ഇവയിൽ പലയിടങ്ങളിലും ഇതിന്‍റെ മറവില്‍ ലഹരിമരുന്നുകളുടെയും മറ്റ് പുതുതലമുറ മയക്കുമരുന്നുകളുടെയും ഉപയോഗവും വില്‍പനയും നടക്കുന്നതയും പോലീസ് കണ്ടെത്തിയിരുന്നു. മേൽപ്പറഞ്ഞ വസ്തുതകള്‍ പരിഗണിച്ച് കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്പോർട്സ് ടർഫുകളുടെയും അടക്കേണ്ടുന്ന സമയം എല്ലാ ദിവസവും രാത്രി 12.00 മണി വരെയായി നിജപ്പെടുത്തും. ജില്ലയിലെ എല്ലാ ടർഫ് ഉടമകളോടും ഈ ഉത്തരവ് കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടർഫുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ / ടോക്കണുകൾ / ടിക്കറ്റുകൾ എന്നിവ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലെ പട്രോളിംഗ് സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ടര്‍ഫ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ ആണ് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. 1973-ലെ ക്രിമിനൽ നടപടിക്രമം u/s 133 1(b) പ്രകാരമാണ് മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവ്.