കണ്ണൂർ ജില്ല ‘ബി’ കാറ്റഗറിയിൽ; പൊതുപരിപാടികൾ അനുവദിക്കില്ല

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ്-19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി 28 വെള്ളിയാഴ്ച മുതൽ കണ്ണൂർ ജില്ലയെ ‘ബി’ കാറ്റഗറി ജില്ലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ഇതുപ്രകാരമുള്ള. നിയന്ത്രണങ്ങൾ ഫെബ്രുവരി അഞ്ച് വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിലവിൽ ഉണ്ടായിരിക്കും.
ഇൗ ഉത്തരവ് പ്രകാരം ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികൾ ഉൾപ്പെടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കുകയില്ല. മതപരമായ എല്ലാ ചടങ്ങുകളും ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ
ഇതിനു പുറമേ ജനുവരി 30ന് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, എന്നിവിടങ്ങളിൾ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നില്ലയെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പോലീസ് വകുപ്പ് ഉറപ്പു വരുത്തും. കോവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധിയിൽപ്പെടുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. കൂടാതെ ഇനിയുള്ള എല്ലാ ദിവസങ്ങളിലും എല്ലാ തഹസിൽദാർ ആൻഡ് ഇൻസിഡെന്റൽ കമാൻഡർമാരും താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കും. മേൽ പറഞ്ഞ ഇടങ്ങളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും അനുവദനീയമായതിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നില്ലയെന്നും പരിശോധന നടത്തി ഉറപ്പു വരുത്തുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ 14.8 ശതമാനം കോവിഡ് പോസിറ്റീവ്

കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ച 2980 പേരിൽ 440 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ആകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ 14.8 ശതമാനം പേർ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ, ജനുവരി ഒന്ന് മുതൽ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വർധനവ്. അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കിൽ ജനുവരി 27 വ്യാഴാഴ്ച അത് 110 പേരാണ്-134 ശതമാനം വർധനവ്.