കണ്ണൂർ സി.പി.എമ്മിൽ അച്ചടക്ക നടപടി; 15 പേർക്ക് പരസ്യ ശാസന, രണ്ട് പേർക്ക് സസ്പെൻഷൻ

സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സണുമായ പി.കെ. ശ്യാമളയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച 17 സി.പി.എം നേതാക്കൾക്കെതിരെ നടപടി.

രണ്ട് പേർക്ക് സസ്പെൻഷനും 15 പേർക്ക് പരസ്യ ശാസനയും നൽകും.എ.എൻ. ഷംസീർ എം.എൽ.എ ചെയർമാനായ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. ഇതിൽ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്ക്കെതിരേ സൈബറിടങ്ങളിൽ വ്യാപകമായ രീതിയിൽ മോശമായ ഭാഷയിലും വിമർശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരിൽ ഉന്നയിക്കുന്ന കുറ്റം.

ഇവർ പി.കെ ശ്യാമളയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാർട്ടിക്കും സി.പി.എം. നേതാക്കൾക്കുമെതിരെയുള്ള പോസ്റ്റിൽ ലൈക്കും ചെയ്തുവെന്ന് പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. തുടർന്നായിരുന്നു നടപടി