കണ്ണൂർ സർവകലാശാലയ്ക്ക് 30 കോടി രൂപ പ്ലാൻ ഫണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവത്കരത്തിനും പ്രത്യേക സഹായം

കണ്ണൂർ: ഉത്തരമലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായ കണ്ണൂർ സർവകലാശാലയ്ക്ക് പ്ലാൻ ഫണ്ട് ഇനത്തിൽ വകയിരുത്തിയത് 30 കോടി രൂപ. മുൻ വർഷങ്ങളെക്കാൾ ഏഴ് കോടിയോളം രൂപയുടെ വർധനവാണിത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ് ബി വഴി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രായോഗിക ജീവിതത്തിന് ഗുണകരമാകും വിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ട്രാൻസ്ലേഷൻ ലാബുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും കിഫ്ബി വഴി 20 കോടി രൂപ അനുവദിക്കും. ക്യാമ്പസുകളിൽ ട്രാൻസ്ലേഷൻ റിസർച്ച് സെൻറർ ,സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ സെൻറർ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗി ക്കേണ്ടത്. ഹോസ്റ്റൽ സൗകര്യ വികസന ത്തിന് 20 കോടി രൂപയും പ്രഖ്യാപിച്ചു. പാലയാട് ക്യാമ്പസിലെ ലീഗൽ സ്റ്റഡീസ് വകുപ്പിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയും സർവകലാശാല ഇന്നൊവേഷൻ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പാഠ്യ പദ്ധതികൾക്കായി പ്രത്യേകം തുക അനുവദിക്കുo. ഹ്രസ്വകാല കോഴ്സുകളും പി ജി കോഴ്സുകളും പ്രൊജക്ട് മോഡിൽ ആരംഭിക്കാനാണ് ഈ തുക. ആദ്യഘട്ടം എന്ന നിലയിൽ ഈ വർഷം മൂന്ന് പദ്ധതികളാണ് അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊഴിൽ-സംരംഭക കേന്ദ്രങ്ങളാക്കാനുള്ളതടക്കം തീരുമാനം വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാകും.