കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്.

ന്യൂഡൽഹി:കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. കണ്ണൂർ സർവകലാശാല ചാൻസലർ എന്ന നിലയിലാണ് നോട്ടിസ്. ഹർജിയിൽ ഗവർണർ ഒന്നാം എതിർ കക്ഷിയാണ്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി.

പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.