കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം

തൃശൂര്‍: പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിയുന്നു .കുഞ്ഞിനെ കൊലപ്പെടുത്തി കനാലില്‍ വലിച്ചെറിഞ്ഞതാണ് എന്ന് പൊലീസ് പറയുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും കണ്ടെത്തി.

കഴിഞ്ഞദിവസമാണ് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്ന്് നവജാതശിശുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടുപേര്‍ ബൈക്കിലെത്തി നവജാതശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തൃശൂര്‍ സ്വദേശി ഇമ്മാനുവല്‍ ആണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്താണ് ബൈക്കില്‍ കൂടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.