കാലാനുസൃതമായ മാറ്റം ഗ്രന്ഥാലയങ്ങള്‍ക്കും അനിവാര്യം : മുഖ്യമന്ത്രി

കാലാനുസൃതമായ മാറ്റം എല്ലാ മേഖലകളെയും പോലെ ഗ്രന്ഥാലയങ്ങള്‍ക്കും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകള്‍ ഹൈടെക്ക് ആയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഴയകാലത്തെ പോലെയുള്ള പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് രീതി മാറി. വായനക്കാരന്റെ അരികിലേക്ക് പുസ്തകങ്ങള്‍ എത്തുകയാണ്. കലാസ്വാദനവും ആശയവിനിമയവും വിരല്‍ത്തുമ്പില്‍ എത്തുമ്പോള്‍ ആ മാറ്റം ലൈബ്രറികള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഒതുങ്ങിയവര്‍ അഭയം തേടിയത് പുസ്തകങ്ങളിലാണ്. പുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ വായനശാലകള്‍ ശ്രമിച്ചു. എന്നാല്‍ വൈറസ് ബാധ കാരണം ആളുകള്‍ ഇ പുസ്തകങ്ങളെയാണ് ആശ്രയിച്ചത്. വായനക്കാരന്റെ ഈ മനോഭാവത്തെ ഉള്‍ക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 51 വായനശാലകള്‍ ഹൈടെക്ക് ആയി മാറ്റിയത്. വായനശാലകള്‍ക്ക് ആവശ്യമായ ലാപ്പ്ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍, പ്രിന്റര്‍, സൗണ്ട് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ലൈബ്രറിയില്‍ കേന്ദ്രീകൃത സെര്‍വര്‍ സിസ്റ്റവും വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എം.കെ രമേഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എം ബാലന്‍, കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.