കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

ആലപ്പുഴ:കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്‍റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുന്‍പു യുവതി ചിത്രീകരിച്ച വിഡിയോയും യുവതിയുടെ കുടുംബം പുറത്തുവിട്ടു.

നവംബർ 8 നാണ് ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്ത ശേഷം വിഷം കഴിച്ചു മരിച്ചത്. അദിതി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു മാസം മുന്‍പ് അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യന്‍ നമ്പൂതിരിയും ഭര്‍ത്താവിന്‍റെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ചു തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചിരുന്നു.

ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതിയിരിക്കുമ്പോഴാണ് അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി അദിതി കത്തിൽ ആരോപിക്കുന്നു. ഭര്‍ത്താവിന്‍റെ മരണത്തിനു കാരണം ഭര്‍ത്താവിന്‍റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിലുണ്ട്.

നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി. ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ അനുവദിക്കില്ലെന്നു ഭര്‍തൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിച്ചു.