കുഞ്ഞ് തൻ്റേതല്ലെന്നും പറഞ്ഞും മാനസികപീഡനം,യുവതിയുടെ മരണത്തിൽ പരാതിയുമായി പിതാവ്

കടുത്തുരുത്തി: ബന്ധുവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി പിതാവ്.കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആണ് മരിച്ചത്. എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പിൽ തോമസ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എലിസബത്തിനെ ഞീഴൂരിലെ ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്. ഉഴവൂര്‍ കോളേജില്‍ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു എലിസബത്ത്. 2019ലായിരുന്നു കെവിനുമായുള്ള വിവാഹം. മകളെ കെവിനും അയാളുടെ അമ്മയും മാനസികമായി പീഡിപ്പിച്ചെന്നാണ് തോമസിന്റെ പരാതി.

വിവാഹ സമയത്ത് എലിസബത്തിന് അറുപത് പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നല്‍കിയിരുന്നു. അവള്‍ക്ക് ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്ന് വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് കെവിനും അമ്മയും അവളെ മാനസികമായി പീഡിപ്പിച്ചിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് കെവിന്‍ പറഞ്ഞിരുന്നെന്നും പരാതിയില്‍ പറയുന്നു