കുട്ടികള്‍ക്ക് കൗണ്‍സലിംഗ് , മൊബൈല്‍ കെണിയില്‍ നിന്ന് രക്ഷയ്ക്ക് ‘ഡി ഡാഡ് ‘

.

കണ്ണൂര്‍: മൊബൈല്‍ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള പൊലീസ് ആവിഷ്കരിച്ച ഡി -ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി) മാര്‍ച്ച്‌ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യം. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനമാണ് നല്‍കുന്നത്. പൊലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാണ് പ്രവര്‍ത്തനം. പ്രോജക്‌ട് കോ ഓര്‍ഡിനേറ്റര്‍, പൊലീസ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഇവിടെ ഉണ്ടാകും. ജില്ലകളില്‍ അഡിഷണല്‍ എസ്.പിമാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. വിദ്യാഭ്യാസം, ആരോഗ്യം, വനിത -ശിശുവികസന വകുപ്പുകളും സഹകരിക്കും.

ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി കൗണ്‍സലിംഗ് നല്‍കും. മാറ്റം വരാത്തവരെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച്‌ ചികിത്സിക്കും.

ലോക് ഡൗണ്‍ ബാധ ഒഴിപ്പിക്കാന്‍

ലോക്ഡൗണിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോണ്‍ ഉപയോഗം കുറഞ്ഞില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കീഴടങ്ങിയ ഒട്ടേറെപ്പേരുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ കൗണ്‍സലിംഗ് എന്ന ആശയത്തിന് പൊലീസ് തുടക്കമിട്ടത്.

വിളിക്കേണ്ട നമ്പര്‍

9497 900 200

പദ്ധതിക്ക് ചെലവ്

1.30 കോടി

കുട്ടികളുമായി നേരിട്ടെത്തിയും പ്രശ്‌നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കാനും ആലോചനയുണ്ട്.