കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീന്റെ മകന്‍ മുഹമ്മദ് ഷറഫ് ഫാസില്‍ (16), ആദികടലായി ബൈത്തുല്‍ ഹംദില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് റിനാദ് (14) എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അഴിമുഖത്തിനടുത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ചുമാറ്റിയ ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബണ്ട് മുറിച്ചുമാറ്റിയതിനാല്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീഴുകയായിരുന്നു. രണ്ടുപേരും അതിവേഗത്തില്‍ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

മറ്റ് കുട്ടികള്‍ ശബ്ദമുണ്ടാക്കിയതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തോണിയിലും സമീപത്തെ പാറക്കെട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാരും തീരദേശ പോലിസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി. എന്നാല്‍ കാലാവസ്ഥയും കടലും പ്രതികൂലമായതിനാല്‍ ഇന്നലെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഷറഫ് ഫാസില്‍ തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും റിനാദ് കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥിയാണ്.