കെവിന്‍ വധക്കേസ്; പ്രതിക്ക് മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി.

ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്

ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. കോടതി ജയിലധികൃതതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദക്ഷിണ മേഖലാ ജയില്‍ ഡിഐജി പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെ തുടര്‍ന്നാണ് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്.