കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി

കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പരോള്‍ ലഭിച്ചവര്‍ ഈമാസം 26 മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ല്‍പ്പരം കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തടവുകാരോട് ജയിലിലെത്താന്‍ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു