കൊച്ചിയിൽ മോഡലുകളുടെ അപകടമരണം, ഹോട്ടലുടമ പോലീസിനുമുന്നിൽ ഹാജരായി

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് പൊലീസിന് മുന്നില്‍ ഹാജരായി.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. നിര്‍ണായക തെളിവായ ദൃശ്യങ്ങളുമായി ഹാജരാകാന്‍ പൊലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു.

അപകടം നടക്കുന്നതിന് മുമ്പ് മോഡലുകള്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമയാണ് റോയ് വയലാറ്റ്. അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടല്‍ ഉടമ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങള്‍ മാറ്റിയതെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതര്‍ക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാകാം അന്‍സി കബീറും അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെ രണ്ടു കാറുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നിട്ടുണ്ട്