കൊടുംവേനല്‍ എത്തും മുമ്പേ വെന്തുരുകി കേരളം

തിരുവനന്തപുരം: കൊടുംവേനല്‍ എത്തും മുമ്ബേ കേരളം കനത്ത ചൂടില്‍ വെന്തുരുകുകയാണ്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍.

ഇത്തവണ ഫെബ്രുവരി മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ബുധനാഴ്ച 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേസമയം രാത്രി നേരിയ തണുപ്പുണ്ട്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റ്-സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാകും.
മാര്‍ച്ച്‌ 15 നും ഏപ്രില്‍ 15 നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുമെന്ന് കുസാറ്റിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ അഭിലാഷ് എസ് പറഞ്ഞു. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം.

എന്നാലും കൊടുംചൂടിന് കാര്യമായ ശമനമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിലാഷ് പറഞ്ഞു. ഇത് മണ്‍സൂണിനെയും ബാധിച്ചേക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ ഇതിനോടകം വറ്റിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.