കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.

ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിനേയും രണ്ട് വയസുള്ള മകളേയുമാണ് കാണാതായത്. മരിച്ചത് ഇവര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു ട്രെയിനിലെ ലോകോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

ഈ യുവതിയുടെ അയല്‍വാസി റാഫിക്കിനും ട്രെയിനിലെ ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളാണ് ഇരുവരേയും കാണാനില്ലെന്ന വിവരം പങ്കുവച്ചത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.