കോവിഡ് കേസുകളിലെ വര്‍ധന; എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍ നടക്കും. സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനവും ആശുപത്രികളും വലിയ കോവിഡ് തരംഗമോ വ്യാപമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് മോക്ഡ്രില്ലിന്‍റെ ലക്ഷ്യം.

കോവിഡ് വ്യാപനഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റുകളും ജനികതശ്രേണീകരണവും വര്‍ധിപ്പിക്കണം. ഏത് വകഭേദമാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം മാസ്കിന്‍റെ ഉപയോഗം എന്നിവ അടക്കമുള്ള മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

കേരളത്തില്‍ 60 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിയാന, പുതുച്ചേരി എന്നിവടങ്ങളില്‍ മാസ്കിന്‍റെ ഉപയോഗം കര്‍ശനമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി സ്ക്രീനിങ് ആരംഭിച്ചു.